കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനും അന്വേഷണസംഘവും കരിപ്പൂരിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണിത്. അപകടത്തെ തുടര്‍ന്ന് കരിപ്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. അപകടത്തെക്കുറിച്ചുള്ള അന്വേണത്തിനായി എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിദഗ്ധരാണ് കരിപ്പൂരിലെത്തിയത്. സഹായങ്ങള്‍ ലഭ്യമാക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
കരിപ്പൂരിൽ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍ വേഗമാക്കും. പരുക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരിപ്പൂർ അപകടത്തിൽ രക്ഷാദൗത്യത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ആദ്യം മുൻഗണന നല്‍കിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ,ഡി.ജി.പി എന്നിവരുമായി സംസാരിച്ചു. അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ഗവർണർ ശബ്ദ സന്ദേശത്തിൽ പറഞ്ഞു.
കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. മരിച്ചവരില്‍ പൈലറ്റുമാരും ഉള്‍പ്പെടും. 123 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ മുന്‍സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചത്. വലിയ ശബ്ദത്തില്‍ വീണ വിമാനത്തിന്റെ ഒരുഭാഗം വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്തു. വിമാനത്താവളത്തിലെ ഫയര്‍ ഫോഴ്സും സി.ഐ.എസ്.എഫ്, പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാര്‍കൂടി സജീവമായി രംഗത്തെത്തിയതോടെ അതിവേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. എയര്‍പോര്‍ട്ട് ടാക്സികള്‍ അടക്കം രക്ഷാദൗത്യത്തിനെത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.