ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു. പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാര്‍ലമെന്‍റിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 11മണിയോടെയായിരിക്കും പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക.
ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്നായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മഹത്താബിന്‍റെ സത്യപ്രതിജ്ഞ നടന്നത്. അതേസമയം, സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാൻ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഇതര ഇന്ത്യ സഖ്യ നേതാക്കളുടെ പിന്തുണ തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് നല്കാൻ തയ്യാറെന്ന സന്ദേശം നല്‍കികൊണ്ടാണ് പിന്തുണ തേടിയത്.
അതേസമം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പകര്‍പ്പുമായാണ് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റിലെത്തുന്നത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാര്‍ച്ചായിട്ടായിരിക്കും കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിലെത്തുക. പ്രതിപക്ഷത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നിശ്ചയിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംപിമാരും ഭരണഘടനയുടെ പകര്‍പ്പുമായിട്ടായിരിക്കും പാര്‍ലമെന്‍റിലെത്തുക. അതേസമയം, പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ആദ്യ സമ്മേളനത്തില്‍ പോകുന്നതിന് മുമ്പ് നിയുക്ത കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനിച്ചു.