Euro cup 2024 : ഫ്രാന്‍സ്-ഡച്ച് പോരാട്ടം സമനിലയില്‍

0
43

കിലിയന്‍ എംബാപ്പെയില്ലെങ്കില്‍ (Kylian Mbappe) ഫ്രാന്‍സ് ഇല്ലെന്ന് തോന്നിച്ച 90 മിനിട്ടുകള്‍. മുന്നേറ്റ നിരയില്‍ ചാട്ടുളിയായി വര്‍ത്തിക്കുന്ന എംബാപ്പെ കളത്തിന് പുറത്തിരുന്ന മല്‍സരത്തില്‍ ഫ്രഞ്ച് പട നിറംമങ്ങി. യൂറോ കപ്പിലെ ഗ്രൂപ്പ് പോരില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ വാര്‍ (VAR) നിഷേധിച്ചതോടെ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മൂക്കിന് ഗുരുതരമായി പരിക്കേറ്റതിനാലാണ് എംബാപ്പെ സ്റ്റാന്‍ഡില്‍ ഇരുന്ന് കളികണ്ടത്.

തുറന്ന ഗോളവസരങ്ങള്‍ ഫ്രാന്‍സ് പാഴാക്കുന്നത് നോക്കി നിരാശപ്പെടാന്‍ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. എംബാപ്പെക്ക് പകരം കപ്പിത്താനായ അന്റോയ്ന്‍ ഗ്രീസ്മാന്‍ മാത്രം രണ്ട് മികച്ച അവസരങ്ങള്‍ തുലച്ചു.69-ാം മിനിറ്റിലാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് സാവി സൈമണ്‍സിന്റെ ലോങ് റേഞ്ചര്‍ വലയില്‍ പതിച്ചത്. ഡച്ച് സംഘവും ആരാധകരും ആഘോഷത്തിമര്‍പ്പ് നടത്തുന്നതിനിടെ ലൈന്‍ റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി.

മാച്ച് റഫറി റഫറി ആന്റണി ടെയ്ലര്‍ പാഞ്ഞെത്തി ലൈന്‍ റഫറിയുമായി സംസാരിച്ച് വീഡിയോ അസിസ്റ്റ് റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു.വാര്‍ പരിശോധനയില്‍ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്ത് ഓഫ്സൈഡ് പൊസിഷനിലാണെന്ന് വ്യക്തമായി. എന്നാല്‍ ഡംഫ്രീസ് പന്ത് തൊടുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിരുന്നില്ല. മിനിറ്റുകളോളമെടുത്ത വാര്‍ പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിക്കപ്പെട്ടു.

പന്ത് തൊട്ടില്ലെങ്കിലും മറ്റൊരു കാരണം ചൂണിക്കാട്ടിയാണ് ഗോള്‍ അനുവദിക്കാതിരുന്നത്. ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്‌നന്റെ കാഴ്ച മറയ്ക്കുംവിധം ഡംഫ്രീസ് നിലയുറപ്പിച്ചെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഡംഫ്രീസ് ഗോള്‍കീപ്പറുടെ നേരെ മുന്നിലല്ല, ഒരു വശത്താണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഈ തീരുമാനം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

ഇതോടെ ഫ്രാന്‍സ് രക്ഷപ്പെടുകയും ഡച്ചിന് അര്‍ഹിച്ച ലീഡും വിജയവും നിഷേധിക്കപ്പെടുകയും ചെയ്തു.ഇത്തവണത്തെ യൂറോയിലെ ആദ്യ ഗോള്‍രഹിത സമനിലയാണിത്. ഒരു സമനിലയും ഒരു വിജയുമായി നാല് പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് പോയിന്റുള്ള നെതര്‍ലന്‍ഡ്സ് രണ്ടാംസ്ഥാനത്താണ്.അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ സാമര്‍ത്ഥ്യമുള്ള അപകടകാരിയായ എംബാപ്പെ ഇല്ലാത്തത് തുടക്കംമുതല്‍ പ്രകടമായിരുന്നു. ഒറേലിയന്‍ ചൗമെനിയാണ് എംബാപ്പെക്ക് പകരമെത്തിയത്.

ഇതോടെ ഗ്രീസ്മാന്‍ മുന്നേറ്റത്തിലേക്ക് മാറി. കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് ഗോള്‍ നേടേണ്ടതായിരുന്നു. സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ് ഷോട്ടുതിര്‍ത്തെങ്കിലും ഫ്രഞ്ച് ഗോളി രക്ഷപ്പെടുത്തി.തുടര്‍ന്നങ്ങോട്ട് ഫ്രാന്‍സ് ഏതാനും അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും മൂര്‍ച്ചയില്ലാതെ പോയതും അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാതെ പോയതും വിലങ്ങുതടിയാവുകയായിരുന്നു. ഡച്ച് ഗോള്‍മുഖത്തായിരുന്നു കൂടുതല്‍ സമയവും പന്തെങ്കിലും തുറന്ന ഗോളവസരങ്ങള്‍ കുറവായിരുന്നു. വിജയിക്കുന്ന ടീമിന് പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കാനാവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here