തിരുവനന്തപുരം: തീരമേഖലയില്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. പതിനാറാം തീയതി വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. പത്താം തീയതി മുതല്‍ മീന്‍പിടിത്തവും അനുബന്ധ പ്രവര്‍ത്തനങ്ങളും കാലാവസ്ഥ മുന്നറിയിപ്പിന് വിധേയമായി അനുവദിക്കും. അതേസമയം, തീവ്ര രോഗ വ്യാപനം റിപ്പോര്‍ട് ചെയ്ത അഞ്ചുതെങ്ങില്‍ പരിശോധന വര്‍ധിപ്പിക്കും.
മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് ഒരു ദിവസം കടലില്‍ പോകാവുന്ന വള്ളങ്ങളുടെ പരാമാവധി എണ്ണം നാന്നൂറും വിഴിഞ്ഞം ഹാര്‍ബറിലേത് അറുന്നൂറുമാണ്. ഹാര്‍ബറില്‍ ചില്ലറ വില്‍പന അനുവദിക്കില്ല. മുന്‍കൂട്ടി പാസ് എടുത്ത് മൊത്തക്കച്ചവടക്കാര്‍ക്ക് മല്‍സ്യം വാങ്ങാം. വീടുകളില്‍ കയറിയുള്ള മല്‍സ്യവില്‍പനയ്ക്കും വിലക്കുണ്ട്. ബാങ്കുകള്‍ പകുതി ജീവനക്കാരെ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവർത്തിക്കാം. അക്ഷയ സെന്ററുകള്‍ക്ക് ഒമ്പത് മണി മുതല്‍ ഒരു മണിവരെ തുറക്കാം. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമ്പര്‍ക്ക വ്യാപനത്തിന് കുറവില്ല.
അഞ്ചുതെങ്ങില്‍ അതിതീവ്ര വ്യാപനമുണ്ട്. ഇന്നലെ നാന്നൂറ്റി നാല്‍പത്തിമൂന്ന് പേരെ പരിശോധിച്ചപ്പോള്‍ നൂറ്റി നാല് പേര്‍ക്ക് പോസിറ്റീവായി. പഞ്ചായത്തില്‍ നാല് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ഒട്ടേറെ ഹ്രസ്വ ക്ലസ്റ്ററുകള്‍ ഉള്ളതു വിലയ ക്ലസ്റ്ററുകളാകാനുള്ള സാഹചര്യവും ജില്ലയിലുണ്ട്. പരിശോധനകള്‍ കൂടുതല്‍ നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയില്ല. പലയിടങ്ങളിലും പരിശോധന ഫലത്തില്‍ 30 ശതമാനത്തില്‍ അധികമാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം. ഇന്നലെ ഇരുന്നൂറ്റി പത്തൊന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇരുന്നൂറ്റി പതിനേഴ് പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെയായിരുന്നു.
ജില്ലയില്‍ ആകെ 3177 പേരാണ് ചികില്‍യിലുള്ളത്. തിരുവനന്തപുരം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം, തച്ചന്‍കോട്, പരുത്തിപ്പള്ളി, പേഴുംമൂട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാക്കി. കോര്‍പറേഷന്‍ പരിധിയിലെ കഴക്കൂട്ടം, ചാല വാര്‍ഡുകള്‍ ഒഴിവാക്കി.