പ്രമുഖ സിനിമാ നിർമാതാവിന് ക്ഷേത്ര സ്വത്ത് വില്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു.

0
51

ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിന്റെ (എച്ച്ആര്‍&സിഇ) ക്ഷേത്ര സ്വത്ത് സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് വില്‍ക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്‌മണ്യം, കെ. രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപേക്ഷ തള്ളിയത്. സിനിമാ നിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആർ.ബി. ചൗധരിയും വസ്തു വില്‍പ്പന ചെയ്യുന്നയാളായ എം.ഇ. സിദ്ദിഖയും സംയുക്തമായി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ക്ഷേത്രത്തിന്റെ സ്വത്ത് വില്‍പ്പന തടഞ്ഞുകൊണ്ട് 2022ല്‍ ജസ്റ്റിസ് എം. ദണ്ഡപാണി പാസാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

അഗസ്തീശ്വര്‍ പ്രസന്ന വെങ്കിടേശ്വ പെരുമാള്‍ ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ നുങ്കമ്പാക്കത്ത് വന്‍തോതില്‍ ഭൂമിയുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് ഭക്തര്‍ക്ക് ദാനം ചെയ്തതാണെന്നും എച്ച്ആര്‍&സിഇയ്ക്ക് വേണ്ടി ഹാജരായ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍ആര്‍ആര്‍ അരുണ്‍ നടരാജന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷന് എതിര്‍വശത്തുള്ള അത്തരത്തിലുള്ള 379 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി നാഗൂര്‍കനിയെന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കി. ഇയാള്‍ 1986 ഒക്ടോബര്‍ 14ന് മരണപ്പെട്ടു. തുടര്‍ന്ന് വലിയ അളവില്‍ വാടക കുടിശ്ശിക ബാക്കിയാക്കി. തൊട്ട് പിന്നാലെ വാടകകരാര്‍ അവസാനിപ്പിക്കുന്നതിന് നോട്ടീസ് നല്‍കി. മരിച്ച നാഗൂര്‍കനിയുടെ മക്കളായ എന്‍ മീരാനും എന്‍. ഷെരീഫും വസ്തു വാടകയ്ക്ക് നല്‍കണമെന്ന് അവകാശമുന്നയിച്ചെങ്കിലും പ്രതിമാസം 15 രൂപ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് സ്ഥലം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്ഥാനം ചെന്നൈയിലെ പതിമൂന്നാം അസിസ്റ്റന്റ് സിറ്റി സിവില്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.
1987-ലാണ് ഈ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, ഇതിനെതിരേ എന്‍. മീരാനും എന്‍. ഷെരീഫും ഹര്‍ജി നല്‍കി. നുങ്കമ്പാക്കത്തുള്ള 2779 ചതുരശ്രയടി വസ്തുവിന്റെ മൂല്യം 20,842 രൂപയെന്ന് കണക്കാക്കി 1990 മാര്‍ച്ച് 29ന് സിവില്‍ കോടതി ഉത്തരവിട്ടു.
മീരാനും ഷെരീഫിനും അനുകൂലമായി വില്‍പ്പന രേഖ തയ്യാറാക്കാന്‍ ദേവസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു. വസ്തുവിന്റെ മൂല്യം 36 മാസം കൊണ്ട് ഗഡുക്കളായി അടയക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷം അന്നത്തെ ട്രസ്റ്റി ആര്‍. വള്ളിയമ്മാള്‍ വില്‍പ്പന പത്രം തയ്യാറാക്കി സഹോദരങ്ങള്‍ നല്‍കി. തുടര്‍ന്ന് മീരാനും ഷെരീഫും ഈ വസ്തു സിദ്ദിഖയ്ക്ക് വില്‍പ്പന നടത്തി. 2022-ല്‍ സിദ്ദിഖ ഈ സ്ഥലം സൂപ്പര്‍ ഗുഡ് ഫിലിംസിന് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എച്ച്ആര്‍ &സിഇ വകുപ്പ് എതിര്‍ത്തതിനെത്തുടര്‍ന്ന് വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് വിസമ്മതിച്ചു. തുടര്‍ന്നാണ് റിട്ട് പെറ്റീഷന്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here