പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റമദാന്‍ വ്രതത്തിന്റെ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ടെന്നും ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്‍റെ മേധാവി ലെഫ്.
കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി അറിയിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പോലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒമാനില്‍ നിന്നും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിൽ. റോയല്‍ ഒമാന്‍ പൊലീസ് ഇവരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കോസ്റ്റ് ഗാര്‍ഡ് പോലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ രാജ്യത്തിന് പുറത്തു കടക്കാന്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.