ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഘട്ട ചർച്ചകൾ നടത്താൻ കേന്ദ്രം

0
80

ഡൽഹി ചലോ മാർച്ചിൻ്റെ  ഒന്നാം ദിവസം പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ ബുധനാഴ്ച വീണ്ടും ഡൽഹിയിലേക്കുള്ള  മാർച്ച് പുനരാരംഭിച്ചിരിക്കുകയാണ്. അതേസമയം കർഷകർ വ്യാഴാഴ്ച മൂന്ന് കേന്ദ്രമന്ത്രിമാരുടെ സംഘത്തെ കാണുമെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഘട്ട ചർച്ചകൾ നടത്താൻ കർഷക നേതാക്കളെ കേന്ദ്രം ക്ഷണിക്കുകയായിരുന്നു. വൻ സുരക്ഷാ വിന്യാസവും കോൺക്രീറ്റ് ബാരിക്കേഡുകളും കുഴിച്ചിട്ട റോഡുകളും അവഗണിച്ച് കർഷകർ ‘ഡൽഹി ചലോ’ മാർച്ച് തുടരുകയാണ്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ നൂറുകണക്കിന് ട്രാക്ടറുകളാണ് ഡൽഹിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി നിൽക്കുന്നത്. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് സമീപം എത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ച വീണ്ടും കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു.

കർഷക മാർച്ചിനോട് അനുബന്ധിച്ച് ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് കർഷക മാർച്ചിനെ തടയാൻ പൊലീസ് മുന്നൊരുക്കം നടത്തിയിരിക്കുന്നതിനാൽ എക്‌സ്പ്രസ് വേകൾ വാഹനനിബിഡമായി കഴിഞ്ഞു. കർഷകർ തലസ്ഥാനത്തോട് അടുക്കുമ്പോൾ, അതിർത്തികളിൽ പൊലീസ് സുരക്ഷാ നടപടികൾ ശക്തമാക്കാൻ സാധ്യതയുണ്ട്. ഈ സുരക്ഷാ മുന്നൊരുക്കങ്ങൾ യാത്രക്കാർക്ക് വലിയ രീതിയിലാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

2020-21 ലെ കർഷക പ്രതിഷേധത്തിൻ്റെ പ്രതിധ്വനികളാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മുഴങ്ങിക്കേൽക്കുന്നത്. പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്കുള്ള പാതകളിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഭേദിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തേക്കുള്ള അവരുടെ പ്രവേശനം തടയാൻ തീരുമാനിച്ച ഹരിയാന പോലീസ്, കണ്ണീർ വാതക ഷെല്ലുകൾ , ജലപീരങ്കികൾ, കോൺക്രീറ്റ് തടസ്സങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ വൻ സന്നഹങ്ങളുമായാണ് അണിനിരന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here