ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്നാലെ ദേശീയ തലത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക-ട്രേഡ് യൂണിയന്‍ സംഘടനകള്‍. ഫെബ്രുവരി 16നാണ് ഗ്രാമീണ്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച, സെന്‍ട്രല്‍ ട്രേഡ് യൂണിയനുകള്‍ എന്നിവയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് കര്‍ഷക സംഘടനകളോട് ബന്ദില്‍ അണിചേരണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഫെബ്രുവരി 16ന് രാവിലെ 6 മണിമുതല്‍ വെകുന്നേരം 4 മണിവരെയാണ് ബന്ദ്. പ്രധാന റോഡുകള്‍ എല്ലാം കര്‍ഷകര്‍ ഉപരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പഞ്ചാബിലെ സംസ്ഥാന-ദേശീയ പാതകള്‍ 4 മണിക്കൂറോളം അടച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, ഗ്രാമീണ വ്യവസായ സര്‍വ്വീസുകള്‍ എന്നിവയെ ബന്ദ് ബാധിക്കുമെന്നാണ് സൂചന. ആംബുലന്‍സ്, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, വിദ്യാര്‍ത്ഥികളുടെ പരീക്ഷ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്താണ് കര്‍ഷകരുടെ ആവശ്യം?
കാര്‍ഷിക ഉല്‍പ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ സമരം ചെയ്യുന്നത്. ഒപ്പം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തണമെന്നും പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. സംഘടിത-അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷയും പെന്‍ഷനും ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.