ഇടക്കാല ബജറ്റിനോട് അനുബന്ധിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ മാലിദ്വീപിനുള്ള സഹായം 22 ശതമാനം വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ അപ്രതീക്ഷിത പ്രഖ്യാപനവുമായി പാകിസ്ഥാൻ . ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തിൻ്റെ വികസനത്തിന് പണം നൽകുമെന്നാണ് പാകിസ്ഥാൻ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാൻ മാലിദ്വീപിന് സാമ്പത്തിക പിന്തുണ ഉറപ്പു നൽകിയ സംഭവം ലോകരാജ്യങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ ഹഖ് കാക്കർ സാമ്പത്തിക സഹായം വാഗ്ദാനം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി മാലിദ്വീപ് പ്രസിഡൻ്റിൻ്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. മാലിദ്വീപിൻ്റെ അടിയന്തര വികസന ആവശ്യങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാരിൻ്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അൻവർ-ഉൽ ഹഖ് കാക്കർ മാലിദ്വീപ് പ്രസിഡൻ്റ് മുയിസുവിന് ഉറപ്പുനൽകിയിട്ടുണ്ട്.
ഇരു രാഷ്ട്രങ്ങൾക്കുമുള്ള മുൻഗണനകൾ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും അന്താരാഷ്ട്ര രംഗത്ത് സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള മാലദ്വീപിൻ്റെ ശ്രമങ്ങൾക്ക് കാക്കർ തൻ്റെ പിന്തുണയും സഹായവും അറിയിക്കുകയും ചെയ്തു. 1966 ജൂലൈ 26-നാണ് മാലിദ്വീപ് പാകിസ്ഥാനുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.പാകിസ്ഥാൻ ചൈനയുടെ അടുത്ത സഖ്യകക്ഷിയായാണ് അറിയപ്പെടുന്നത്. മാലിദ്വീപ് പ്രസിഡൻ്റ് മുയിസുവും ചെെന അനുകൂലിയായാണ് കണക്കാക്കപ്പെടുന്നത്.