ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിനെ ബിജെപിയുടെ മനോജ് സാങ്കർ പരാജയപ്പെടുത്തി. ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടന്നത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ നടത്തിയ തിരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് മനോജ് വിജയിച്ചത്. കുൽദീപിന് 12 വോട്ടുകൾ ലഭിച്ചു, എട്ടു വോട്ടുകൾ അസാധുവായി. എട്ട് വോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിൽ എഎപി-കോൺഗ്രസ് പ്രതിഷേധിച്ചതോടെ സഭയിൽ ബഹളമുണ്ടായി. വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി–കോൺഗ്രസ് സഖ്യം ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്നും എഎപി അറിയിച്ചു.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഇന്ത്യ ബ്ലോക്കിൻ്റെ അഗ്നിപരീക്ഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കോൺഗ്രസും എഎപിയും സംയുക്തമായാണ് സ്ഥാനാർഥികളെ നിർത്തിയത്. കുൽദീപിനെ മേയർ സ്ഥാനാർഥിയായി എഎപി നിർത്തിയപ്പോൾ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ പദവികളിലേക്ക് കോൺഗ്രസാണ് സ്ഥാനാർഥികളെ നിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35ൽ 14 സീറ്റും ബിജെപി നേടിയപ്പോൾ എഎപിക്ക് 13 കൗൺസിലർമാരുണ്ടായിരുന്നു. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസിന് ഏഴ് പ്രതിനിധികളും സിരോമണി അകാലിദലിന് 1 അംഗവും ഉണ്ടായിരുന്നു.