വിരാട് കോഹ്ലിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍.

0
67

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍. ഗ്രൗണ്ടില്‍ വെച്ച് കോഹ്ലി തനിയ്ക്ക് നേരെ തുപ്പിയെന്ന് എല്‍ഗര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് എല്‍ഗര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2015ല്‍ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലാണ് സംഭവം ഉണ്ടായത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പര്യടനത്തിനായി ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തിയിരുന്നു. ടെസ്റ്റില്‍ നായക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ പരമ്പരയായിരുന്നു ഇത്.

മൊഹാലിയില്‍ നടന്ന ടെസ്റ്റിനിടെയാണ് കോഹ്ലിയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് എല്‍ഗര്‍ പറഞ്ഞു. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്ലി തന്റെ നേര്‍ക്ക് തുപ്പിയതെന്ന് എല്‍ഗര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ബാറ്റ് കൊണ്ട് അടിക്കും എന്ന് പറഞ്ഞപ്പോള്‍ കോഹ്ലി വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്നും എല്‍ഗര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് ശേഷം 2017 – 18ല്‍ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ കോഹ്ലി തന്നോട് ക്ഷമ ചോദിച്ചെന്ന് എല്‍ഗര്‍ പറഞ്ഞു. ഒരുമിച്ച് ഡ്രിങ്ക്‌സ് കുടിക്കാന്‍ പോകാമെന്നാണ് കോഹ്ലി അന്ന് പറഞ്ഞത്. അന്ന് ഉണ്ടായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കേണ്ടതുണ്ടെന്നും കോഹ്ലി പറഞ്ഞു. അന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ കോഹ്ലിയോടൊപ്പം മദ്യപിച്ചെന്നും എല്‍ഗര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here