അയോധ്യയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

0
57

ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയിൽ വരുന്ന എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുത്തത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. തിക്കിലും തിരക്കിലും പെട്ട് പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എന്നാൽ കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അയോധ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോ​ഗത്തിലാണ് എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

അയോധ്യയി യാത്രയ്ക്കായുള്ള എല്ലാ ഓൺലൈൻ ബുക്കിംഗുകളും റദ്ദാക്കി. തീർത്ഥാടകരുടെ ബസ് ചാർജ് റീഫണ്ടുകൾ ഉടനടി പ്രോസസ്സ് ചെയ്യുമെന്നും വൃത്തങ്ങൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച അയോധ്യ ക്ഷേത്രത്തിൽ പുതിയ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ ‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here