കുന്നംകുളം: നഗരസഭ തുറക്കുളം മത്സ്യ മാര്‍ക്കറ്റിലെ സംയുക്ത ട്രേഡ് യൂനിയൻ ഓഫിസ് കുത്തിത്തുറന്ന് 14.5 ലക്ഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ ഐ.എൻ.ടി.യു.സി തൊഴിലാളി പിടിയില്‍.
വെള്ളറക്കാട് വെള്ളത്തേരി കൈകുളങ്ങര വീട്ടില്‍ നൂര്‍ദ്ദീനെ (42) ആണ് കുന്നംകുളം സിഐ യു.കെ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് എട്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
ഇതില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. കൈവശമുണ്ടായിരുന്ന ആറു ലക്ഷവും ബാങ്കില്‍ നിക്ഷേപിച്ചതിന്റെ തെളിവുകളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് രാത്രിയാണ് കവര്‍ച്ച നടന്നത്. പിറ്റേദിവസം രാത്രി ഏഴോടെ യൂനിയൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഞായറാഴ്ച മാര്‍ക്കറ്റ് അവധിയായതിനാല്‍ മാര്‍ക്കറ്റില്‍ ആരും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി ഒമ്ബതരയോടെ എത്തിയ പ്രതി മുഖം മൂടി ധരിച്ച് സമീപ പറമ്ബിലൂടെ എത്തി ഓഫിസിന്റെ മതിലില്‍ കയറി. സ്ഥാപനത്തിന് മുന്നിലെ സി.സി.ടിവി കാമറ തല്ലി തകര്‍ത്ത് മുകളിലേക്ക് തിരിച്ചു വെച്ചു.
പിന്നീട് കമ്ബിപ്പാര കൊണ്ട് പൂട്ട് തകര്‍ത്ത് അകത്തു കയറി ഓഫിസിനുള്ളിലെ മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. മേഖലയിലെ സി.സി ടിവി കാമറകളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പണം സൂക്ഷിക്കുന്ന വിവരം വ്യക്തമായി അറിയാവുന്നയാള്‍ തന്നെയാണ് മോഷ്ടാവെന്ന് പൊലീസിന് വ്യക്തമായിരുന്നു. പിറ്റേന്ന് അവധിയെടുത്ത പ്രതി ചൊവ്വാഴ്ച മുതല്‍ മാര്‍ക്കറ്റില്‍ ജോലിക്ക് എത്തിയിരുന്നു.
ബാങ്ക് വായ്പ എടുത്ത് കടം കൂടിയ ബാധ്യത വന്നതിനാലാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.