പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പാർലമെൻറിൽ നിന്ന് ഇതുവരെ സസ്പെൻഡ് ചെയ്തത് 141 അംഗങ്ങളെ. 95 എംപിമാരെയാണ് ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 46 പേരെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 2001ലെ പാർലമെന്റ് ആക്രമണത്തിന് 22 വർഷം തികയുന്ന ഡിസംബർ 13ന് നടന്ന പാർലമെന്റ് സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഈ സംഭവവികാസം ഉണ്ടായത്.
നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 22ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യ സഖ്യമറിയിച്ചു. എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ സംഘം ആക്ഷേപിച്ചു. എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ലോക്‌സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും പാർലമെന്റ് സ്ഥാപനത്തെയും അപമാനിച്ചെന്നാണ് സർക്കാരിന്റെ വാദം.
പാർലമെന്റിന്റെ ഇരുസഭകളിലും നടപടി നേരിടുന്ന എംപിമാരുടെ ആകെ എണ്ണം 141 ആയി. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് ചേംബറിലും ലോബിയിലും ഗാലറിയിലും പ്രവേശിക്കുന്നത് വിലക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ പുറത്തിറക്കി. പാർലമെന്റ് സുരക്ഷാ വീഴ്ച്ചയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവന വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്ന് 141 എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ ഡിസംബർ 22ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.