ന്യൂഡൽഹി: 1995ലെ വഖഫ് നിയമം (Waqf Act) അസാധുവാക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് ബിൽ അവതരിപ്പിച്ചത്. ബിജെപി എംപി ഹർനാഥ് സിംഗ് യാദവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന് അവതരണാനുമതി നൽകരുതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
53 പേരാണ് ബില്ലിന്റെ അവതരണത്തെ പിന്താങ്ങി വോട്ട് ചെയ്തത്. 32 പേർ അവതരണത്തിന് എതിരെ വോട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഹർനാഥ് സിംഗ് യാദവ് ബിൽ അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. ഈ നിയമത്തിൻ കീഴിലാണ് കേന്ദ്ര വഖഫ് കൗൺസിലും വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളും പ്രവർത്തിക്കുന്നത്.
അതേസമയം, കേരളാ വഖഫ് ബോർഡിന് കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ഏറെ വിവാദമായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുകയും, സർക്കാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.