മോസ്കോയിൽ വെച്ചു നടന്ന ‘റഷ്യ കോളിംഗ്’ എന്ന ഇൻവസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും വ്‌ളാഡിമിർ പുടിൻ പറഞ്ഞു.പല ബാഹ്യസമ്മർദങ്ങൾക്കും ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ നയിക്കുന്നതെന്നും പുടിൻ പറഞ്ഞു.
“ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും നടപടികളോ തീരുമാനങ്ങളോ എടുക്കാൻ മോദിക്ക് ഭയമില്ല. മോദിയെ ആർക്കും ഭയപ്പെടുത്താൻ സാധിക്കില്ല. അദ്ദേഹം ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി തീരുമാനങ്ങൾ എടുക്കുകയുമില്ല, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതെനിക്ക് അറിയാം. പക്ഷെ, അത് സാധ്യമല്ല. സത്യം പറഞ്ഞാൽ, ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോദി കടുത്ത നിലപാട് എടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.രാജ്യത്തിനു വേണ്ടിയുള്ള മോദിയുടെ ഇത്തരം തീരുമാനങ്ങൾ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും വ്ളാഡിമിർ പുടിൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പുടിൻ ഊന്നിപ്പറഞ്ഞു. വാങ്ങൽ ശേഷിയുടെ കാര്യത്തിലും (purchasing power parity) ഇക്കണോമിക് വോളിയത്തിന്റെ (economic volume) കാര്യത്തിലും ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും റഷ്യൻ പ്രസിഡന്റ് എടുത്തു പറഞ്ഞു.ഏഴു പതിറ്റാണ്ടിലേറെയായി സുസ്ഥിരമായ ബന്ധം നിലനിർത്തിക്കൊണ്ട്, ഇന്ത്യയും റഷ്യയും വിവിധ ആഗോള പ്രതിസന്ധികളെ അതിജീവിച്ചതായും വ്ളാഡിമിർ പുടിൻ ചൂണ്ടിക്കാട്ടി.രണ്ട് നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ, പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുടിന്റെ വാക്കുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇരുനേതാക്കളും ഫോൺ കോളുകളിലൂടെ സംസാരിച്ചിട്ടുണ്ട്. യുദ്ധത്തെത്തുടർന്ന്, പല രാജ്യങ്ങളും റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയാണ് ഉണ്ടായത്.