കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റെ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ആറ് മാസത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ കൊവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം ഈ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാർ സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തന്നെയാണ് വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യത്തിലും വാദം കേൾക്കുന്നത്. കോടതി നിലപാട് ആരാഞ്ഞാൽ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.