സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്. മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്ര മഴക്കും സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കടലാക്രമണം തുടരുന്നതിനാൽ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. പാലക്കാട് രാത്രിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിനോടു ചേർന്ന ഭാഗത്തു ന്യൂനമർദം രൂപപ്പെടുന്നതായാണു സൂചനകൾ. അത് ചൊവ്വാഴ്ച ഉച്ചയോടെ വലിയതോതിൽ ശക്തി പ്രാപിക്കുമെന്നാണു നിഗമനം. ന്യൂനമർദം ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുളളതിനാൽ നിലവിൽ ഗോവ വരെ പരന്നു കിടക്കുന്ന കാർമേഘങ്ങൾ വലിയതോതിൽ അങ്ങോട്ടു നീങ്ങും. കനത്തകാറ്റും ഉണ്ടായേക്കും. അതിന്റെ ഭാഗമായി ആദ്യം തെക്കൻ ജില്ലകളിലും പിന്നീട് വടക്കൻ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത. കാറ്റിന്റെയും ന്യൂനമർദത്തിന്റെ ശക്തിയും വ്യക്തമായാലേ മഴ എത്രത്തോളം തീവ്രമാകുമെന്നു വ്യക്തമാകൂവെന്ന് നിരീക്ഷകർ പറഞ്ഞു. ഇപ്പോഴത്തെ നിഗമനമനുസരിച്ചു ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും. വെറും ന്യൂനമർദമാണെങ്കിൽ പോലും മഴ ശക്തമാകും.
അതല്ല ന്യൂനമർദം ശക്തിപ്പെടുമെങ്കിൽ അതിതീവ്ര മഴയായേക്കും. മേഘങ്ങൾ അതതു സ്ഥലത്തു തന്നെ പൂർണമായി പെയ്തുതീരുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ വെള്ളം ഉയരും, നാശനഷ്ടം ഉണ്ടാകും. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടായി. ജൂൺ ഒന്നു മുതൽ സാധാരണ കാലവർഷം ഉണ്ടാകുമെന്ന നിരീക്ഷണത്തിൽ നിന്നു വ്യത്യസ്തമായാണു അനുഭവപ്പെടുന്നത്.
ജൂൺ, ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയുടെ അളവ് രണ്ടാഴ്ച കൊണ്ടു തീവ്രമായി ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. ഈ മാസത്തെ ആദ്യ രണ്ടാഴ്ച മഴയുടെ കാര്യത്തിൽ നിർണായകമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയിപ്പ്.