കായംകുളം: ജലരാജാക്കൻമാരായ ചുണ്ടൻ വള്ളങ്ങള്‍ കായംകുളം കായലിലൂടെ പന്തയ കുതിരകളെ പോലെ കുതിച്ചു പായുന്ന ജലോത്സവം ശനിയാഴ്ച നടക്കും.
നെഹ്റു ട്രോഫി ജലോത്സവത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയ ഒമ്ബത് ചുണ്ടൻ വള്ളങ്ങളായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ, കൈനകരി യു.ബി.സിയുടെ നടുഭാഗം, പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കതില്‍, കുമരകം എൻ.സി.ഡി.സി യുടെ നിരണം ചുണ്ടൻ, കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചമ്ബക്കുളം, പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാല്‍, കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സിയുടെ പായിപ്പാട്, നിരണം ബോട്ട് ക്ലബിന്റെ സെന്റ് പയസ്, വേമ്ബനാട് ബോട്ട് ക്ലബിന്റെ ആയാപറമ്ബ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് അണിനിരക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സാംസ്കാരിക പരിപാടികളോടെയാണ് തുടക്കം. നാലിന് സാംസ്കാരിക ഘോഷയാത്ര. വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സര വള്ളം കളിയെന്ന് യു. പ്രതിഭ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്വാഗത സംഘം ഭാരവാഹികളായ പി.എസ്. സുല്‍ഫിക്കര്‍, റജി മാവനാല്‍, അഖില്‍ കുമാര്‍, നാദിര്‍ഷ ചെട്ടിയത്ത്, ഷാമില അനിമോൻ, മായ രാധാകൃഷ്ണൻ, കെ ശിവപ്രസാദ്, എസ്. കേശുനാഥ്, ഫര്‍സാന ഹബീബ്, കെ.കെ. അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.