നാലുവട്ടം കൈകാണിച്ചിട്ടും നിറുത്താതെ പോയ കാർ, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു

0
91

ഓച്ചിറ: പരിശോധനയ്ക്കായി പൊലീസ് തടഞ്ഞിട്ടും നിർത്താതെ രാത്രി ദേശീയപാതയിലൂടെ പാഞ്ഞ കാർ വെട്ടിക്കുന്നതിനിടെ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു. എസ്ഐ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. കാർ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 1.30ന് ഓച്ചിറയിലായിരുന്നു സംഭവം.

കിളിമാനൂർ മടവൂർ പള്ളിക്കൽ പിവിപി ഹൗസിൽ ഷൈൻ (31), പള്ളിക്കൽ തറട്ടയിൽ വീട്ടിൽ രാജേഷ് (38), ബന്ധു തറട്ടയിൽ ഷിബു (39) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി.വി.വിജയകുമാർ (50), എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (35), ഹോംഗാർഡ് കവിരാജ് (58) എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ നീണ്ടകര പാലത്തിനു സമീപം ആദ്യം കോസ്റ്റൽ പൊലീസാണ് കാർ അമിതവേഗത്തിൽ പോകുന്നതു കണ്ടത്. തുടർന്ന് കാറിന്റെ വിവരങ്ങൾ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് മെസ്സേജ് നൽകി. സിറ്റി കൺട്രോൾ യൂണിറ്റും ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലെ പൊലീസും കാർ തടഞ്ഞു വെങ്കിലും നിർത്താതെ പോയി.

പിന്നീട് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ഹൈവേ പട്രോൾ സംഘം ബാരിക്കേഡ് നിരത്തി കാർ തടയാൻ ശ്രമിച്ചു. ഇത് കണ്ട് കാർ വേഗത്തിൽ വെട്ടിച്ച് എതിർദിശയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓച്ചിറ പൊലീസിന്റെ ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചത്. ജീപ്പിലുണ്ടായിരുന്ന കൃഷ്ണകുമാറും കവിരാജും പുറത്തേക്കു വീണു. ജീപ്പിൽ കുടുങ്ങിയ വിജയകുമാറിന് സാരമായി പരുക്കേറ്റു. പിടിയിലായവരിൽ ഷൈനാണു കാർ ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നു മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here