കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വയോധികയുടെ മൃതദേഹം മാറി നൽകിയതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മാറി കിട്ടിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു. കാഞ്ഞിരപ്പളളി 26 മൈൽ മേരി ക്വീൻസ് ആശുപത്രീയിലാണ് സംഭവം.കൂട്ടിക്കല്‍ സ്വദേശിനി ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിനി കമലാക്ഷിയുടെത് എന്ന പേരില്‍ മാറി ദഹിപ്പിച്ചതെന്നാണ് ആരോപണം. ബുധനാഴ്ച കമലാക്ഷിയുടെത് എന്ന് കരുതി മോര്‍ച്ചറിയില്‍ നിന്നും കൊണ്ട് പോയ മൃതദേഹം ദഹിപ്പിച്ചു.
എന്നാൽ വ്യാഴാഴ്ച രാവിലെ ശോശാമ്മയുടെ ബന്ധുക്കൾ മൃതദേഹം എടുക്കാൻ എത്തിയപ്പോഴാണ് കമലാക്ഷിയുടെ മൃതദേഹം കണ്ടത് എന്നാണ് സൂചന.പ്രതിഷേധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരമായി. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ചിതാഭസ്മം ശേഖരിച്ച് ഇടവകയിലെ കല്ലറയിൽ നിക്ഷേപിക്കും.കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി വീണ്ടും സംസ്‌കരിക്കും.