സ്തനാർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് സാമൂഹ്യ പ്രവർത്തക നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്‌നാർബുദം കണ്ടെത്തിയതിനെ കുറിച്ചും തനിക്കൊപ്പം ഭർത്താവ് ജോസ് കെ.മാണി കരുത്തോടെ നിന്നതിനെ കുറിച്ചും നിഷ ജോസ് പറഞ്ഞു.
സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു നിഷ ജോസിന്റെ വെളിപ്പെടുത്തൽ. ‘എല്ലാ വർഷവും ഞാൻ മാമോഗ്രാം ചെയ്യാറുണ്ട്. ഈ വർഷം ഒക്ടോബർ ആദ്യം മാമോഗ്രാം ചെയ്തപ്പോൾ ചെറിയൊരു തടിപ്പ് അനുഭവപ്പെട്ടു. അൾട്രാസൗണ്ട് ചെയ്തപ്പോൾ ക്യാൻസറാണെന്ന് മനസിലായി. എനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാമോഗ്രാം വഴി മാത്രമാണ് എന്റെ രോഗം കണ്ടുപിടിച്ചത്. ഭാഗ്യം. ഈ കാലയളവിൽ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. ജോസ് എനിക്കൊപ്പം തന്നെ നിന്നു. ജോസിന്റെ സഹോദരിയും ഭർത്താവും, മാതാപിതാക്കളും എന്റെ മക്കളും എനിക്കൊപ്പം നിന്നു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ’ – ദൃഡതയോടെ നിഷ ജോസ് പറഞ്ഞു.
എക്‌സ് റേ ഉപയോഗിച്ച് സ്തനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം. 35 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് വിഡിയോയുടെ അവസാനം നിഷ ജോസ് പറയുന്നു.