കോഴിക്കോട്: യുനസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കി കോഴിക്കോട്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ നഗരമാണ് കോഴിക്കോട്. 55 പുതിയ നഗരങ്ങളാണ് യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഗീത നഗരങ്ങളുടെ പട്ടികയിൽ മധ്യപ്രദേശിലെ ഗ്വാളിയോറും ഇടം നേടിയിട്ടുണ്ട്.
സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.
പദവി ലഭിക്കുന്നതിനായി നേരത്തേ തന്നെ കോഴിക്കോട് കോർപ്പറേഷൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു.
യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പദവി ഏറ്റെടുത്തതിനെ പിന്നാലെയാണ് പുതിയ നഗരങ്ങളെ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയത്. ശൃംഖലയിൽ ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 350 നഗരങ്ങളുണ്ട്.