അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ

0
88

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് നീക്കം. പ്രതിവര്‍ഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുക. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി കിരീടാവകാശി പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാനും പുറത്തിറക്കിയിരുന്നു.

സൗദിയിലെ പ്രധാന ടൂറിസം മേഖലയായ അസിര്‍ റീജേണില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് പുതിയ വിമാനത്താവളം ഉയരുക. നിലവിലുളള വിമാനത്താവളത്തിന്റെ ടെര്‍മിനലിന്റെ ശേഷി പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ടെര്‍മിനല്‍ ഏരിയ നിലവിലെ 10,500 ചതുരശ്ര മീറ്ററില്‍ നിന്ന് 65,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. ഇതോടെ പ്രതിവര്‍ഷം 90,000 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിന് ശേഷിയുണ്ടാവും. 2028ല്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നീക്കം.

കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയുടെ വികസനമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. നിലവിലുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 15 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുളള ശേഷിയാണുള്ളത്. ഇത് 1.3 കോടിയാക്കാനാണ് നടപടി ആരംഭിച്ചത്. പുതിയ വിമാനത്താവളത്തില്‍ 20 ഗേറ്റുകളും 41 ചെക്ക്ഇന്‍ കൗണ്ടറുകളും ഒരുക്കും. കൂടാതെ ഏഴ് ഇടങ്ങളില്‍ സെല്‍ഫ് സര്‍വീസ് ചെക്ക് സേവനവും ലഭ്യമാക്കും. ഇതോടൊപ്പം വിശാലമായ പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെയുളള പുതിയ വിമാനത്താവളത്തില്‍ ഒരുങ്ങും.

ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് വമ്പന്‍ മാറ്റങ്ങളാണ് സൗദി മുന്നോട്ട് വെയ്ക്കുന്നത്. സൗദി വിഷന്‍ 2030 എന്ന പേരിലാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. അടുത്തിടെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ല. വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനം അടക്കമുള്ള സൗകര്യങ്ങളൊരുക്കി ടൂറിസം രംഗത്ത് ഊര്‍ജ്ജമേകുകയാണ് സൗദി ഭരണകൂടം.

LEAVE A REPLY

Please enter your comment!
Please enter your name here