ഏകദിന ലോകകപ്പിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 49.5 ഓവറിൽ 284 ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസായപ്പൊഴേക്കും അവസാനിച്ചു. 69 റൺസിനാണ് അഫ്ഗാന്റെ വിജയം.
അഫ്ഗാൻ നിരയിൽ റഹ്മാനുള്ള ഗുർബാസും ഇക്ക്രം അലിഖില്ലും അർധസെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ് മൂന്നും മാർക് വുഡ് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത മുജീബ് ഉർ റഹ്മമാനാണ് കളിയിലെ താരം.
ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം മുതൽ പിഴച്ചിരുന്നു. രണ്ടാം ഓവറിൽ രണ്ട് റൺസ് മാത്രം നേടിയ ജോണി ബെയര്‍സ്‌റ്റോയെ ഫസല്‍ഹഖ് ഫാറൂഖി തിരിച്ചയച്ചു. പിന്നാലെ, മുജീബിന്റെ പന്തിൽ ജോ റൂട്ടും (11) ബൗൾഡായി. ഡേവിഡ് മലാന്‍ (32), ജോസ് ബട്‌ലര്‍ (9), ലിയാം ലിവിംഗ്‌സ്റ്റണ്‍ (10), സാം കറന്‍ (10), ക്രിസ് വോക്‌സ് (9) തുടങ്ങി ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങൾക്ക് അഫ്ഗാൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
61 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 66 റൺസ് നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് അൽപമെങ്കിലും ആശ്വാസമായത്. ആദിൽ റഷീദ് 13 പന്തിൽ 20 റൺസ് നേടി. 18 റൺസ് നേടിയ മാർക്ക് വുഡും 15 റൺസ് നേടിയ റീസെ ടോപ്ലിയും പുറത്താകാതെ നിന്നു.