ചെന്നൈ: ഓൺലൈൻ ക്ലാസ് പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ബുധനാഴ്ച രാത്രിയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം.വല്ലലാർ ഹൈസ്കൂളിലാണ് വിദ്യാർത്ഥി പഠിച്ചു കൊണ്ടിരുന്നത്. സിരുതോണ്ടമാധേവി ഗ്രാമത്തിലെ കശുവണ്ടി കർഷകനാണ് കുട്ടിയുടെ പിതാവ് വിജയകുമാർ.
‘കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി മകൻ എന്നോട് സ്മാർട്ട് ഫോൺ ആവശ്യപ്പെട്ടിരുന്നു. കശുവണ്ടിയുടെ പണം കിട്ടിയിട്ട് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു. അവൻ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.’ വിജയകുമാർ പറഞ്ഞു. ആൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് കടലൂർ പൊലീസ് സംശയാസ്പദ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.