ന്യൂഡല്‍ഹി: 2008ൽ ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ആരിസ് ഖാന്റെ വധശിക്ഷയിൽ ഡൽഹി ഹൈക്കോടതി ഇളവ് നൽകി. നേരത്തെ പ്രതിയ്ക്ക് വധശിക്ഷ ആണ് വിധിച്ചതെങ്കിലും ഇപ്പോൾ അത് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. വ്യാഴാഴ്ച ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹിയിലെ ബട്‌ല ഹൗസിലെ എൽ-18 ഫ്‌ളാറ്റിൽ ഉണ്ടായ ഏട്ടുമുട്ടലിലാണ് പോലീസ് ഇൻസ്‌പെക്ടറായിരുന്ന മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ടത്. ആരിസ് ഖാനും കൂട്ടാളികളും ചേർന്നാണ് ഈ കൊലപാതകം നടത്തിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. സംഭവ സ്ഥലത്തു നിന്ന് ഒളിവിൽ പോയ ജുനൈദ് എന്ന ആരിസ് ഖാനെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ 10 വർഷത്തിന് ശേഷം 2018- ൽ ആണ് അറസ്റ്റ് ചെയ്തത്.
അതേസമയം ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്റെ വധശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് ആരിസ് ഖാൻ സമർപ്പിച്ച അപ്പീലിലാണ് വിധി. ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, അമിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 2021ൽ ആയിരുന്നു ഡൽഹി സാകേത് കോടതി ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 186, 333, 353, 302, 397, ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവയെ അടിസ്ഥാനമാക്കി ഇയാൾ കുറ്റക്കാരനാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സന്ദീപ് യാദവ് ഖാൻ കണ്ടെത്തുകയായിരുന്നു.
പ്രതി കൂട്ടാളികൾക്കൊപ്പം സ്വമേധയാ ഒരു എസ്‌ഐയെ ഗുരുതരമായി പരിക്കേൽപിച്ചതായി കേസിൽ തെളിയിക്കപ്പെട്ടു. ഖാൻ കൂട്ടാളികളുമായി ചേർന്ന് മനഃപൂർവവും ബോധപൂർവവും തോക്കുപയോഗിച്ച് ശർമയെ കൊലപ്പെടുത്താൻ ബലപ്രയോഗം നടത്തിയതായും രേഖകളിൽ നിന്ന് വ്യക്തമാണ് ” എന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു. കൂടാതെ ഹാജരാക്കിയ തെളിവുകൾ സംശയാതീതമായി തെളിയിക്കപ്പെട്ടു എന്നും കോടതി നിരീക്ഷിച്ചു.