ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതിയാണ് വിഷയം പരിഗണിക്കാന്‍ ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കേരളത്തിലെ നാട്ടാനകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും 4 വര്‍ഷത്തിനിടെ 135 ആനകള്‍ കേരളത്തില്‍ ചരിഞ്ഞെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഈക്കാര്യങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്താനാകുന്നത് ഹൈക്കോടതിക്ക് ആണെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. പ്രാധന്യ മുള്ള പല വിഷയങ്ങളും രാജ്യത്തുണ്ടെന്നും ഇതില്‍ എല്ലാം സുപ്രീംകോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതികളുടെ തീരുമാനങ്ങളില്‍ പിഴവു ണ്ടെങ്കില്‍ ആ കാര്യങ്ങളില്‍ ഇടപെടാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.അതേസമയം, നാട്ടാനകള്‍ക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഡിസംബറിലേക്ക് മാറ്റി.