കണ്ണൂർ: പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ എസ് ഐ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന് ആരോപിച്ച് യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. യുവാവിനെതിരെ പോലീസും രംഗത്തെത്തിയതോടെ തർക്കം മുറുകി. സംഭവത്തിൽ ചൊക്ലി സ്വദേശിയായ സനൂപ് ഉണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്. റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ സുഹൃത്തിൽ നിന്നും പോലീസ് പിഴ ഈടാക്കിയെന്നാണ് സനൂപ് പറയുന്നത്. പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോൾ എസ്ഐ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നും ഇതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും സനൂപ് പറയുന്നു. ഉദ്യോഗസ്ഥരായാലും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണന്നും സനൂപ് പറഞ്ഞു. സനൂപ് ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം സനൂപിന്റെ സുഹൃത്ത് ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് വരുന്നത് കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് പിഴ ഈടാക്കിയതെന്നുമാണ് പോലീസിൻറെ വാദം. സനൂപ് എസ് ഐയുടെ വാഹനം തടഞ്ഞുവെന്നും പോലീസ് ആരോപിച്ചു. എന്നാൽ പോലീസ് വാഹനം തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സനൂപിനെ പിന്തുണച്ച് നാട്ടുകാർ പോലീസിനോട് കയർക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും ആരോപിച്ച് സനൂപിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
മുക്കിൽപ്പീടികയിൽ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും . ആ സമയത്തു പോലീസുകാർ വരികയും ഹെൽമെറ്റില്ലാത്തതിനാൽ ഫൈൻ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു . നിർത്തിയിട്ട വാഹനത്തിന് ഫൈൻ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തിൽ പ്രകോപിതനായ si 500 രൂപ ഫൈൻ ഇട്ടു . Si യെ ചോദ്യം ചെയ്തതു കൊണ്ടാണ് ഈ ഫൈൻ ഇട്ടതു എന്നാണ് അയാൾ അപ്പോൾ പറഞ്ഞത് .
അതിനു ശേഷം പോലീസ് വാഹനം അവിടെ നിന്ന് പോവുകയും അൽപ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു . ആ അവസരത്തിൽ പോലീസ്‌കാർ സീറ്റ് ബെൽറ്റ് ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോ എന്ന എന്റെ ചോദ്യത്തിൽ അയാൾ പ്രകോപിതനായി. എനിക്കെതിരെ പോലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിർവഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുജനങ്ങൾക്ക് ഒരു നിയമവും അധികാരികൾക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പോലീസിന്റെ അവകാശങ്ങളെ ദുർവിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാൾ. തുടർന്ന് പോലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതർക്കം ഉണ്ടായി .ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്’.