രാജ്യത്തെ ദേശീയ പാതകളിലെ കുഴികള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡിസംബറോടെ രാജ്യത്തെ എല്ലാ ദേശീയപാതയിലെയും കുഴികള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
1,46,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതകളുടെ മാപ്പിംഗ് പൂര്‍ത്തിയാക്കിയെന്നും ഈ വര്‍ഷം ഡിസംബറോടെ കുഴികള്‍ നീക്കം ചെയ്യാനുള്ള അറ്റക്കുറ്റപ്പണികള്‍ ചെയ്യുമെന്നും കേന്ദ്രഗതാഗത വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ദേശീയ പാത നിര്‍മ്മാണ പദ്ധതികള്‍ക്കായി ബിൽറ്റ് ഓപ്പറേറ്റ് ട്രാൻസ്ഫർ ബിഒടി (BOT) മാതൃകയില്‍ സര്‍ക്കാര്‍ കരാര്‍ പുറപ്പെടുവിക്കാനാണ് സാധ്യത. കാരണം ഈ മാതൃകയില്‍ വികസിപ്പിച്ച ദേശീയ പാതകള്‍ നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.
സാധാരണയായി റോഡ് നിര്‍മ്മാണ പദ്ധതി മൂന്ന് രീതിയിലാണ് നടത്തുന്നത്. BOT, എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (EPC), ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (HAM) എന്നീ മാതൃകകളിലാണ് നിര്‍മ്മാണം നടത്തുന്നത്.
”EPC മാതൃകയില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നേരത്തെ സംഘടിപ്പിക്കേണ്ടി വരും. എന്നാല്‍ ബിഒടി മാതൃകയില്‍ റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. കാരണം അടുത്ത 15-20 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികളുടെ ചെലവ് തങ്ങള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് ബിഒടി കരാറുകാരന് അറിയാം. അതിനാല്‍ അവര്‍ റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മ്മിക്കും,” ഗഡ്കരി പറഞ്ഞു.
അതുകൊണ്ടാണ് റോഡ് നിര്‍മ്മാണത്തിന് ബിഒടി മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതകളില്‍ കുഴികളില്ലെന്ന് ഉറപ്പാക്കാന്‍ നയം രൂപപ്പെടുത്തി വരികയാണെന്നും പദ്ധതി വിജയിപ്പിക്കാന്‍ യുവ എന്‍ജീനിയര്‍മാരുടെ സേവനം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിഒടി മാതൃകയില്‍ സ്വകാര്യ നിക്ഷേപര്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കുന്നു. തുടര്‍ന്ന് 20-30 വര്‍ഷത്തേക്ക് അവര്‍ ഈ പാതകളെ പരിപാലിക്കുന്നു. പിന്നീട് ടോളുകള്‍ വഴി തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യും.
ഇപിസി മാതൃകയില്‍ റോഡ് നിര്‍മ്മിക്കാന്‍ കരാറുകാരന് സര്‍ക്കാര്‍ പണം നല്‍കുന്നു. തുടര്‍ന്ന് ടോളില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നു.