കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു.

0
59

കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്‌നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെ എതിർത്ത് 300-ലധികം സംഘടനകൾ ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്‌തു. ബന്ദിന്റെ സമയപരിധി ഇതുവരെ സംഘടനകൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിഷയത്തിൽ ചില സംഘടനകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്യാൻ ഒരുങ്ങുകയാണ്.

പ്രതിഷേധക്കാർ ടൗൺ ഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് മാർച്ച് ചെയ്യുകയും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കർണാടക സർക്കാരിന് നിവേദനം സമർപ്പിക്കുകയും ചെയ്യുമെന്ന് ആക്‌ടിവിസ്‌റ്റും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മുഖ്യമന്ത്രി ചന്ദ്രു പറഞ്ഞു. “തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയുക, വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കുക എന്നിവയാണ് ആവശ്യങ്ങളിൽ ചിലത്” അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. “അവർ സ്വീകരിക്കുന്നത് രാഷ്ട്രീയ നയമാണ്, കർണാടകയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്, ആരും നിയമം കൈയ്യിലെടുക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു. ബന്ദ് നടത്തരുതെന്നും ഞാൻ അവരോട് അപേക്ഷിക്കുന്നു.” ജലസേചന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഡികെ ശിവകുമാർ പറഞ്ഞു.

തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് ആവശ്യപ്പെട്ട കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും (സിഡബ്ല്യുഎംഎ) കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും (സിഡബ്ല്യുആർസി) ഉത്തരവുകളിൽ ഇടപെടാൻ സുപ്രീം കോടതി വ്യാഴാഴ്‌ച വിസമ്മതിച്ചിരുന്നു, ഇതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

“കാവേരി വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ഞങ്ങൾ ഏകദേശം 3.5 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയാണ്, ഇത് സെപ്റ്റംബർ 26 വരെ തുടരും. അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ പദ്ധതി രൂപപ്പെടുത്തും.” ശിവകുമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here