അനന്ത്‌നാഗില്‍ കൊല്ലപ്പെട്ടത് ഭീകരന്‍ ഉസൈര്‍? ഡിഎന്‍എ പരിശോധനക്ക് സൈന്യം.

0
86

ജമ്മു കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ ഇന്നും തുടരും. സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് ഡിജിപിയും എഡിജിപിയും ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിച്ചേക്കും. സെപ്തംബര്‍ 13ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

തലയ്ക്ക്10 ലക്ഷം രൂപ പാരിതോഷികമിട്ട ഭീകരന്‍ ഉസൈറിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ശനിയാഴ്ച അനന്ത്‌നാഗില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഉസൈര്‍ ഖാന്റെ ആണെന്നതില്‍ സേനയ്ക്ക് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉസൈര്‍ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ എടുക്കും.

അതേസമയം, വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങും രക്തസാക്ഷി മേജര്‍ ആശിഷും അസാമാന്യ ധീരരായിരുന്നുവെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു. രണ്ടുപേരും പലതവണ ആദരിക്കപ്പെട്ടവരാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരുവര്‍ക്കും ഏറെ പരിചയമുണ്ടായിരുന്നു. ഡിഎസ്പി ഹുമയൂണ്‍ ഭട്ടും വളരെ പ്രതീക്ഷ നല്‍കുന്നവനായിരുന്നുവെന്നും സാങ്കേതിക ജ്ഞാനിയും ബുദ്ധിമാനും എപ്പോഴും മുന്നില്‍ നിന്ന് നയിക്കുന്നതില്‍ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹമെന്നും ധില്ലന്‍ അനുസ്മരിച്ചു.

വളരെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലൊന്നായ കോക്കര്‍നാഗിലാണ് ഇപ്പോള്‍ ഓപ്പറേഷന്‍ നടക്കുന്നത്. അവിടെ വളരെ ഇടതൂര്‍ന്ന വനങ്ങളുണ്ട്.വനത്തിനുള്ളില്‍ സൂര്യരശ്മികള്‍ പോലും ഭൂമിയില്‍ പതിക്കാന്‍ കഴിയാത്ത പ്രദേശങ്ങളുണ്ട്. കുത്തനെയുള്ളതും തകര്‍ന്നതുമായ പാറക്കെട്ടുകളുണ്ട്. ഭീകരര്‍ അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കമാന്‍ഡിംഗ് ഓഫീസര്‍ തന്നെ ഓപ്പറേഷന് നേതൃത്വം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനന്ത്‌നാഗിലെ കൊക്കര്‍നാഗില്‍ ചില ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ചൊവ്വാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച രാത്രിയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി. ബുധനാഴ്ച തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ സുരക്ഷാസേന ഭീകരരെ വളയുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത് സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എത്തിയയുടന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതിനിടയില്‍ ആര്‍മി കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ്, ജമ്മു കശ്മീര്‍ പോലീസ് ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് വെടിയേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ അടിയന്തരമായി കയറ്റിവിട്ടെങ്കിലും രക്ഷിക്കാനായില്ല.

ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്

ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ കോക്കര്‍നാഗിലുണ്ടായ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌ക്വര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട്. ഈ മാസം ആദ്യം പാക് അധീന കശ്മീരില്‍ (പിഒകെ) വെച്ച് തങ്ങളുടെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്ന് ഭീകര സംഘടന വ്യക്തമാക്കി. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കരസേന ഓഫീസര്‍മാരും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (ഡിഎസ്പി) വീരമൃത്യു വരിച്ചിരുന്നു.

ഖാസിം എന്ന രഹസ്യനാമമുള്ള ലഷ്‌കര്‍ ഇ ടി കമാന്‍ഡര്‍ റിയാസ് അഹമ്മദിനെ സെപ്തംബര്‍ 8 ന് ആണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. പാക് അധീന കശ്മീരിലെ റാവലക്കോട്ട് മേഖലയിലെ അല്‍-ഖുദൂസ് പള്ളിക്കുള്ളില്‍ വെച്ചായിരുന്നു സംഭവം. ഈ മരണം അനുയായികള്‍ക്കിടയില്‍ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതാണ് കോക്കര്‍നാഗിലെ ആക്രമണത്തിന് കാരണമായത്. 2005ല്‍ അഹമ്മദിന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്മീര്‍ പോലീസും സൈന്യവും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷനിലാണ് കൊക്കര്‍നാഗിലുണ്ടായത്. വെടിവയ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനടി തിരിച്ചടിച്ചെങ്കിലും ഭീകരരില്‍ നിന്നുള്ള കനത്ത വെടിവയ്പ്പ് കാരണം ഇവരെ മാറ്റാന്‍ കഴിഞ്ഞില്ല. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോനാക്ക്, ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്. 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മേജര്‍ ധോനാക്കും ഡിഎസ്പി ഭട്ടും പിന്നീട് മരണത്തിന് കീഴടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here