ലണ്ടന്‍: ക്ലോണിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് (Ian Wilmut) അന്തരിച്ചു. ക്ലോണിംഗിലൂടെ സസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയയാളാണ് ഇദ്ദേഹം. എഡിന്‍ബെര്‍ഗ് സര്‍വകലാശാലയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇയാന്‍ വില്‍മുട്ട്.
1996-ലാണ് സ്‌കോട്ട്‌ലാന്‍ഡിലെ കെയ്ത്ത് ക്യാംപെല്‍ അനിമല്‍ സയന്‍സസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇയാന്റെ നേതൃത്വത്തിലുള്ള സംഘം ക്ലോണിംഗിലൂടെ ഡോളി എന്ന ചെമ്മരിയാടിന് ജന്മം നല്‍കിയത്.
” ജനിതക മാറ്റം വരുത്തിയ ചെമ്മരിയാടുകളെ സൃഷ്ടിക്കാൻ അദ്ദേഹം ക്ലോണിംഗ് അഥവാ ന്യൂക്ലിയാര്‍ ട്രാന്‍സ്ഫര്‍ ടെക്‌നിക്കുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ ശ്രമങ്ങളാണ് 1995ല്‍ മേഗനും മൊറാഗിനും ജന്മം നല്‍കിയത്. 1996ല്‍ ഡോളിയുടെ ജനനത്തിലേക്കും നയിച്ചത് ഈ പരീക്ഷണങ്ങളാണ്,” എന്ന് എഡിന്‍ബെര്‍ഗ് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡോളി പാര്‍ട്ടണ്‍ എന്ന ഗായികയില്‍ നിന്നുമാണ് ഡോളി എന്ന പേര് ചെമ്മരിയാടിന് നല്‍കിയത്. സോമാറ്റിക് സെല്‍ ന്യൂക്ലിയാര്‍ ട്രാന്‍സ്ഫര്‍ എന്ന പ്രക്രിയയിലൂടെ കോശത്തില്‍ നിന്ന് ക്ലോണ്‍ ചെയ്ത് രൂപപ്പെടുത്തിയ സസ്തനിയാണ് ഡോളി എന്ന ചെമ്മരിയാട്.
ചെമ്മരിയാടിന്റെ അണ്ഡം എടുത്ത ശേഷം അതില്‍ നിന്നും ഡിഎന്‍എ നീക്കം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്പ് ചത്തുപോയ ചെമ്മരിയാടിന്റെ അകിടിലെ കോശത്തില്‍ നിന്നെടുത്ത ഡിഎന്‍എ ഇതില്‍ പകരം വെയ്ക്കുന്നു. ബീജസങ്കലനം ചെയ്ത ഭ്രൂണം പോലെ വളരാന്‍ അണ്ഡത്തെ വൈദ്യുതി ഉപയോഗിച്ചുള്ള പരീക്ഷണത്തിന് വിധേയമാക്കുന്നു. ഈ പ്രക്രിയയില്‍ ബീജം ആവശ്യമായി വരുന്നില്ല.
ശാസ്ത്രരംഗത്ത് അദ്ഭുതങ്ങളുണ്ടാക്കിയെങ്കിലും ചില ധാര്‍മ്മിക സംവാദത്തിനാണ് ഈ മുന്നേറ്റം തുടക്കം കുറിച്ചത്. ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പകര്‍പ്പുകള്‍ നിര്‍മ്മിക്കപ്പെടുമോ എന്ന ഭയം ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ചു. ഈ രീതി വളരെ അപകടകരമാണെന്ന് മുഖ്യധാര ശാസ്ത്രജ്ഞര്‍ പറയുകയും ചെയ്തു.
സ്ട്രാറ്റ്‌ഫോര്‍ഡ് ഓണ്‍-അവോണിനടുത്താണ് ഇയാന്‍ വില്‍മുട്ട് ജനിച്ചത്. പിന്നീട് അദ്ദേഹം നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ പഠനത്തിനായി ചേര്‍ന്നു. അനിമല്‍ സയന്‍സിലേക്ക് എത്തുന്നതിന് മുമ്പ് കൃഷിയെപ്പറ്റി പഠിക്കാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടിരുന്നത്.
പിന്നീട് അദ്ദേഹം എഡിന്‍ബെര്‍ഗ് സര്‍വകലാശാലയിലെത്തി. 2005ലായിരുന്നു ഇത്. 2012ല്‍ സര്‍വകലാശാലയിലെ ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 2008ല്‍ അദ്ദേഹത്തിന് നൈറ്റ്ഹുഡ് പദവി ലഭിച്ചിരുന്നു.
ശാസ്ത്രലോകത്തെ ടൈറ്റന്‍ എന്നാണ് എഡിന്‍ബെര്‍ഗ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പീറ്റര്‍ മത്തീസണ്‍ ഇയാന്‍ വില്‍മുട്ടിനെ വിശേഷിപ്പിച്ചത്. ക്ലോണിംഗ് പരീക്ഷണങ്ങളിലൂടെ ശാസ്ത്രഗതിയെത്തെന്നെ മാറ്റി മറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മത്തീസണ്‍ കൂട്ടിച്ചേര്‍ത്തു.
” ഇന്ന് റീ-ജനറേറ്റീവ് മെഡിസിന്‍ രംഗത്ത് കൈവരിച്ച എല്ലാ പുരോഗതികള്‍ക്കും അദ്ദേഹത്തിന്റെ ഈ മുന്നേറ്റം ഊര്‍ജം പകര്‍ന്നിരുന്നു,” എന്ന് മത്തീസണ്‍ പറഞ്ഞു.