ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം നടന്നത്.
ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ചോർച്ചയുണ്ടായത്. ബ്രോമിൻ വാതകമാണ് ശ്വസിച്ചത്. തുടർന്ന് ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെന്ന് പരാതിപ്പെട്ടതായി ബറൂച്ച് റസിഡന്റ് അഡീഷണൽ കളക്ടർ എൻ ആർ ദണ്ഡാൽ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ വ്യക്തമാക്കി.
ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം നിലവിൽ ചോർച്ച നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.