വിവാഹേതര ബന്ധം ഉണ്ടെന്ന് വെറുതേ ആരോപിക്കുന്നത് പങ്കാളിയോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി.

0
63

ഇത് പങ്കാളിയോടുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മാനസിക പീഡനത്തിന്റെ പേരിൽ ഭർത്താവിന് കുടുംബ കോടതി വിവാഹമോചനം അനുവദിച്ച കേസിലെ അപ്പീൽ പരി​ഗണിക്കുകയായിരുന്നു കോടതി. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ കാണിച്ച ക്രൂരത ചൂണ്ടിക്കാട്ടിയാണ്, 2019 ജനുവരി 28-ന് കുടുംബകോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചത്.

പങ്കാളിക്ക് സഹവാസം (cohabitation) നിഷേധിക്കുന്നതും കടുത്ത ക്രൂരതയാണെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിനെ അറിയിക്കാതെ, ചിലപ്പോൾ 15 ദിവസം മുതൽ 30 ദിവസം വരെ ഭാര്യ വീട്ടിൽ നിന്നും മാറിനിൽക്കാറുണ്ടായിരുന്നു എന്നും കോടതി കണ്ടെത്തി. “ഹർജിക്കാരി ഇടയ്ക്കിടെ വീടു വിട്ടുവിട്ടുപോകുന്നത് ഈ പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ഇത് പതിവായി സംഭവിക്കുമ്പോൾ മറ്റേ വ്യക്തിയുടെ മാനസിക സമാധാനം കൂടി ഇല്ലാതാക്കും”, ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഭർത്താവിന് വിവാഹേതര ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാൻ ഭാര്യയുടെ പക്കൽ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ഹൈക്കോടതി പറഞ്ഞു. തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ഭർത്താവ് ചൂണ്ടിക്കാട്ടി. 2016 മാർച്ച് 29 മുതൽ ഇവർ ഒരുമിച്ചല്ല താമസമെന്നും ഇയാൾ കോടതിയെ അറിയിച്ചു.

പരാതിക്കാരി നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു എന്നും ഭർത്താവിനെയും അയാളുടെ മാതാപിതാക്കളെയും വിഷം കൊടുത്തു കൊല്ലുമെന്നും പറഞ്ഞ് പേടിപ്പിച്ചിരുന്നു എന്നും കോടതി കണ്ടെത്തി. സുരക്ഷയ്ക്കും ജീവനും നിരന്തരമായ ഭീഷണി ഉണ്ടാകുന്നതും വലിയ മാനസിക പീഡനം തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. ആത്മഹത്യാഭീഷണി ഭർത്താവിന്റെ മാനസികാരോ​ഗ്യത്തെ മാത്രമല്ല, ദാമ്പത്യബന്ധത്തെയും ബാധിച്ചതായും കോടതി നിരീക്ഷിച്ചു.

ഈ കേസിൽ, കുടുംബ കോടതിയുടെ ഉത്തരവിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്നും ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ പരാതിക്കാരിയുടെ അപ്പീൽ തള്ളിയ കോടതി, കുടുംബ കോടതിയുടെ ഉത്തരവ് ശരിയായതും യുക്തിസഹവുമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here