മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം ‘മാളികപ്പുറം’ കണ്ടത്. തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. ഇതിനൊപ്പം ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ആമുഖം തമിഴ് പതിപ്പിൽ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും ജയറാം നൽകി.ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അടക്കമുള്ളവർ പന്തളം ക്ഷേത്രത്തിലെത്തി. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്. അത് അങ്ങനെത്തന്നെയാവേണ്ടതായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമയുടെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകരെ ആദരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ അന്നദാനം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.