ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഗുലാംനബി ആസാദ്.

0
61

ശ്രീനഗര്‍: ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഡിപിഎപി അധ്യക്ഷന്‍ ഗുലാംനബി ആസാദ്. കശ്മീര്‍ താഴ്‌വരയിലെ ഭൂരിഭാഗം കശ്മീരി പണ്ഡിറ്റുകളും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

” മുസ്ലീങ്ങളില്‍ കുറച്ച് പേര്‍ പുറത്ത് നിന്ന് വന്നവരാണെന്നും കുറച്ച് പേര്‍ ഇവിടെയുണ്ടായിരുന്നവരാണെന്നും ചില ബിജെപി നേതാക്കള്‍ പറയുന്നു. ആരും അകത്ത് നിന്നോ പുറത്ത് നിന്നോ വന്നവരല്ല. 1500 വര്‍ഷം മുമ്പാണ് ഇസ്ലാം മതം രൂപപ്പെട്ടത്. വളരെ പുരാതന മതമാണ് ഹിന്ദുമതം. പത്തോ ഇരുപതോ പേര്‍ ചിലപ്പോള്‍ പുറത്ത് നിന്ന് വന്നവരാകും. ചിലര്‍ മുഗള്‍ സൈന്യത്തിലുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. ദോഡ ജില്ലയിലെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. കശ്മീര്‍ താഴ്‌വരയാണ് ഇതിനുള്ള ഉദാഹരണം. 600 വര്‍ഷം മുമ്പ് കശ്മീരി മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. എല്ലാവരും ഒരേ മതത്തില്‍ ജനിച്ചവരാണ്,” ഗുലാംനബി ആസാദ് പറഞ്ഞു.

”ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ മൃതദേഹം ദഹിപ്പിക്കുന്നു. ശേഷം ചിതാഭസ്മം വിവിധ നദികളില്‍ ഒഴുക്കുന്നു. ആ വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്. എന്നുവച്ച് ആരെങ്കിലും ഈ വെള്ളത്തില്‍ ചിതാഭസ്മത്തിന്റെ ചാരം കാണുന്നുണ്ടോ?”, അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും ഈ മണ്ണില്‍ തന്നെയാണ് അലിഞ്ഞുചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നെന്ത് വ്യത്യാസമാണ് അവര്‍ തമ്മിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വോട്ട് കിട്ടാന്‍ വേണ്ടി മതത്തെ ഉപയോഗിക്കുന്ന രീതിയേയും ഗുലാംനബി ആസാദ് എതിര്‍ത്തു. ”രാഷ്ട്രീയനേട്ടത്തിനായി മതത്തെ കൂട്ടുപിടിക്കരുത്. മതത്തെ ഒരു വോട്ട് ബാങ്കായും കാണരുത്. ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ പേരിലാകരുത് തെരഞ്ഞെടുപ്പുകള്‍,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here