മഴ കുറവ്: ചതിച്ചത് പടിഞ്ഞാറന്‍ കാറ്റ്.

0
94

ലപ്പുഴ: മഴ കോരിച്ചൊരിയേണ്ട കര്‍ക്കടക മാസത്തില്‍ കൊടുംവെയില്‍ കത്തിയാളാൻ ഇടയാക്കുന്നത് പടിഞ്ഞാറൻ കാറ്റ് ദുര്‍ബലമായതിനാലെന്ന് കാലാവസ്ഥാ വിദഗ്ധര്‍.

എല്‍നിനോ, സൂര്യന്‍റെ മാക്സിമാ എന്നീ പ്രതിഭാസങ്ങളാണ് തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നതെന്നും അവര്‍ പറയുന്നു. കേരളത്തില്‍ ഇനി പരക്കെ മഴക്ക് സാധ്യത സെപ്റ്റംബര്‍ മധ്യത്തോടെ മാത്രമാണ്. അതിനിടെ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. സെപ്റ്റംബര്‍ പകുതി മുതല്‍ മഴ ലഭിച്ചാലും ഇപ്പോള്‍ അനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടില്ല. പ്രതീക്ഷിച്ചതിന്‍റെ 56 ശതമാനം മഴ മാത്രമാണ് പെയ്തത്. കുറവ് നികരണമെങ്കില്‍ സെപ്റ്റംബറില്‍ അതിതീവ്ര മഴ ഉണ്ടാകണം. അതിനുള്ള സാധ്യത വിരളമാണ്. ഒക്ടോബറില്‍ തുലാവര്‍ഷം ശക്തമായെങ്കില്‍ മാത്രമെ ഇപ്പോഴനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടൂ. ആഗസ്റ്റിലെ മഴയാണ് സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മഴ സമൃദ്ധമാക്കിയിരുന്നത്. ഉത്തരേന്ത്യക്കൊപ്പം തമിഴ്നാട് ഭാഗത്തും മഴ പെയ്യുന്നുണ്ട്. അവിടെ തണുത്തതിനാലാണ് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള കാറ്റിന്‍റെ ശക്തി കുറഞ്ഞത്.

ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ലോകത്ത് പൊതുവേ ചൂട് കൂടിയ സമയമാണ്. മണ്‍സൂണ്‍ ശക്തമായ സമയങ്ങളില്‍ ആകാശം മഴമേഘങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നാം അത് അറിയാറില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പഠനവിഭാഗം അധ്യാപകൻ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത്തവണ സ്ഥിതിമാറി.

പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കാറ്റ് ശക്തമായെങ്കില്‍ മാത്രമെ കേരളത്തില്‍ കാലവര്‍ഷം നന്നായി പെയ്യുകയുള്ളൂ. കാറ്റിന്‍റെ ഗതി അനുസരിച്ചാണ് ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. തുലാവര്‍ഷം കനിയുന്നില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. സൂര്യന്‍റെ ഒൗട്ട്പുട്ടില്‍ വ്യത്യാസം വന്നിട്ടുണ്ടെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധൻ രാജഗോപാല്‍ എസ്. കമ്മത്ത് പറഞ്ഞു. 11 വര്‍ഷം കൂടുമ്ബോള്‍ സൂര്യന് ചാക്രിക മാറ്റം സംഭവിക്കും. സോളാര്‍ മാക്സിമയും മിനിമയും. ഇപ്പോള്‍ മാക്സിമയിലേക്ക് സൂര്യൻ പൊയ്കൊണ്ടിരിക്കുകയാണ്. സോളാര്‍ മിനിമ ഉണ്ടായിരുന്ന സമയത്താണ് കേരളത്തില്‍ കനത്ത മഴയും പ്രളയവുമെല്ലാം ഉണ്ടായത്.

പെറുവിന്‍റെ തീരത്ത് െപസഫിക് സമുദ്രത്തില്‍ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം ഉണ്ടായാല്‍ നമുക്ക് മഴ കുറയും. െപസഫിക് സമുദ്രത്തില്‍ ഇന്തോനേഷ്യൻ തീരത്ത് അത്തരം പ്രതിഭാസമുണ്ടായാലാണ് കേരളത്തില്‍ മഴ ശക്തമാകുക.

ഇപ്പോള്‍ ഇന്തോനേഷ്യൻ തീരത്ത് താപനില കുറഞ്ഞതാണ് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നത്. സോളാര്‍ മാക്സിമ പ്രതിഭാസം 2026വരെ നീളുമെന്നും രാജഗോപാല്‍ എസ്. കമ്മത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here