ചെന്നൈ: NEET ആഗ്രഹിക്കുന്നവരോട് ആത്മഹത്യാ പ്രവണത കാണിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഏതാനും മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നീറ്റ് തടസ്സങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ വിഷമത്തിൽ വിദ്യാർഥി ജഗദീശ്വരൻ (19) ജീവനൊടുക്കിയതിനു പിന്നാലെ പിതാവ് ശെൽവകുമാറും ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഒരു സാഹചര്യത്തിലും വിദ്യാർത്ഥികൾ സ്വന്തം ജീവൻ എടുക്കാൻ തീരുമാനിക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ NEET ഇല്ലാതാക്കപ്പെടും. ഇതിനായുള്ള നിയമനടപടികൾക്കായി സർക്കാർ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.
ഗവർണർ ആർഎൻ രവിക്കെതിരെയും സ്റ്റാലീൻ രൂക്ഷമായ വിമർശനം ഉയർന്നു. മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നും അതോടെ നീറ്റ് എന്ന തടസ്സം ഇല്ലാതാകുമെന്നും പറഞ്ഞ സ്റ്റാലിൻ അതോടെ, “അപ്പോൾ, ഞാൻ ഒപ്പിടില്ല” എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷരാകും എന്നും വ്യക്തമാക്കി. തമിഴ്നാട് സർക്കാരിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.
നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്. 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാന്‍ തയാറായിട്ടില്ല.ജഗദീശ്വരന്റേയും പിതാവിന്റേയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നീറ്റ് ദുരന്തത്തിലെ അവസാനത്തെ മരണമാകട്ടെ ഇരുവരുടേതുമെന്നും പറഞ്ഞു.
ജഗദീശ്വരന്റേയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നീറ്റ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. 2017നു ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്ത വിഷമത്തില്‍ ജീവനൊടുക്കിയത്.