സൂപ്പർ താരങ്ങളും സംവിധായകരുമടക്കം പങ്കെടുക്കുന്ന തമിഴിലെ വലിയൊരു അവാർഡ് ഷോ. അവിടേക്ക് ആദ്യം എത്തുന്നത് ‘വിക്രം’ സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷ് എത്തിയയുടൻ ബൗൺസേഴ്സും സംഘാടകരും ഫോട്ടോഗ്രാഫേഴ്സും അദ്ദേഹത്തെ വളഞ്ഞു. സ്റ്റേജിൽ എത്തുന്നതുവരെ ലോകേഷിനൊപ്പം അവർ അദ്ദേഹത്തെ ആനയിച്ചു.
പിന്നീട് അവിടേയെത്തുന്നത് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ആനയിക്കാനോ ഫോട്ടോസ് എടുക്കാനോ ആരും വന്നില്ല. തന്നെ അവഗണിക്കുകയാണെന്ന് അറിഞ്ഞിട്ടും ചിരിച്ചുകൊണ്ടുതന്നെ നെൽസൺ മുന്നോട്ടുപോയി.നടനും സുഹൃത്തുമായ റെഡിൻ കിങ്‌സ്‌ലിയും നെൽസണൊപ്പം ഉണ്ടായിരുന്നു.
‘ബീസ്റ്റ്’ സിനിമയുടെ പരാജയം കുറച്ചൊന്നുമല്ല നെൽസണെ ഉലച്ചത്. കൂടെ നിൽക്കുമെന്ന് കരുതിയവരും കൂട്ടുകൂടിയവരുമൊക്കെ അയാളെ ഒറ്റപ്പെടുത്തി.ഏറെ അധിക്ഷേപവും വെല്ലുവിളികളും മറികടന്നാണ് ഈ സിനിമ അദ്ദേഹം പൂർത്തീകരിച്ചത്. പരാജയപ്പെട്ടൊരു സംവിധായകന് എങ്ങനെ രജനികാന്ത് ചിത്രം ലഭിച്ചു എന്നതും പലരിലും അത്ഭുതമായി.
തന്നെ മാറ്റണമെന്ന് രജനിയോടു ചിലർ ആവശ്യപ്പെട്ട കാര്യവും ഈ വിഷയം അദ്ദേഹം സൺ പിക്ചേഴ്സിനെ അറിയിച്ചതും നെൽസന്റെ ചെവിയിലുമെത്തി. അതോടെ തന്റെ പ്രതീക്ഷകളെല്ലാം തകരുന്നതുപോലെയാണ് തോന്നിയത്. ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് നെൽസൺ പ്രവർത്തിക്കുന്നതെന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നെൽസണ് ഇതൊരു ജീവൻ മരണപോരാട്ടമായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കഠിനാദ്ധ്വാനം കണ്ട് രജനിപോലും നെൽസന്റെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.
ഒരുഭാഗത്ത് അനിരുദ്ധിനെപ്പോലെ എന്തിനും തയാറായി നിൽക്കുന്ന കൂട്ടുകാരൻ, മറു ഭാഗത്ത് തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന ഇന്ത്യയിെല ഏറ്റവും വിലപിടിപ്പുള്ള നടൻ, സിനിമ മികച്ചതാകാൻ കോടികൾ ചില വഴിച്ച നിർമാതാവ് കലാനിധി മാരൻ. അവരുടെയെല്ലാം വിശ്വാസത്തിന്റെ പ്രതിഫലനമാണ് ‘ജയിലർ’ സിനിമയുടെ ആദ്യ ദിനം തിയറ്ററുകളില്‍ കണ്ട കാഴ്ചയും. ആദ്യ ദിനം തിയറ്ററുകളില്‍ കണ്ട പ്രതികരണവും. പരാജയപ്പെട്ടവന്റെ മധുര പ്രതികാരം തന്നെയാണ് ജയിലറുടെ നെൽസൺ തിരിച്ചുപിടിച്ചത്.
‘ജയിലര്‍’ സിനിമയ്ക്ക് തന്റെ ആത്മാവ് മുഴുവൻ നെൽസൺ കൊടുത്തെങ്കിൽ അതിന്റെ ജീവശ്വാസമായിരുന്നു സംഗീത സംവിധായകൻ അനിരുദ്ധ്. ഇവരുടെ ചങ്ങാത്തം എന്തെന്ന് രജനിക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് ‘ജയിലർ’ സിനിമയിൽ നിന്നും നെൽസണെ മാറ്റണമെന്ന് പലരും രജനിയെ നിർബന്ധിച്ചിട്ടും അദ്ദേഹം അതിനു മുതിരാതിരുന്നത്.
‘ഞാന്‍ വിശ്വസിക്കുന്നത് ഒരു നല്ല സംവിധായകന്‍ ഒരിക്കലും പരാജയപ്പെടുന്നില്ല എന്നാണ്. സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്. ചിലപ്പോള്‍ കഥ നല്ലതാണെങ്കിലും കഥാപാത്ര നിര്‍ണയം കാരണം സിനിമാ പരാജയപ്പെട്ടേക്കാം. പക്ഷെ ഒരിക്കലും ഒരു സംവിധായകനല്ല അവിടെ പരാജയപ്പെടുന്നതെന്ന് ‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞു.