കാസർകോട്: കാസർകോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ ആൾക്കൂട്ടത്തോടെ പങ്കെടുക്കുന്ന വിവാഹ-മരണാനന്തര ചടങ്ങുകൾ കാസർകോട്ടെ കൊവിഡ് സമ്പർക്ക വ്യാപനം കൂട്ടുന്നതായി റിപ്പോർട്ട്. ഇത്തരംത്തിൽ 120- ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ സാഹചര്യമാണെന്നും സമ്പർക്ക വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മരണനിരക്ക് കൂടുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ജില്ലയിൽ ആകെയുള്ള പത്ത് ക്ലസ്റ്ററുകളിൽ കൂടുതലും ഇതുപോലെ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ ആൾക്കൂട്ടം പങ്കെടുത്ത വിവാഹ,മരണാനന്തര ചടങ്ങുകൾ കാരണം ഉണ്ടായതാണ്. രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കവ്യാപനം അതിവേഗം വർധിക്കുന്നത് മരണനിരക്ക് ഉയർത്തുമെന്ന് ഡിഎംഒ പറഞ്ഞു.
തൃക്കരിപ്പൂരിലെ വിവാഹചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആറിടത്തായി നിരോധനാജ്ഞ.