വാരണാസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ സർവ്വേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം വിഭാഗം. ഇന്ന് പുനരാരംഭിക്കുന്ന സർവേയിൽ മസ്ജിദ് കമ്മിറ്റിയും പങ്കെടുക്കും.
വിഷയം സുപ്രീം കോടതിയിലുള്ളതിനാൽ പള്ളി കമ്മിറ്റിയിലെ ആരും ഇതുവരെ സർവേയിൽ പങ്കെടുത്തിട്ടില്ലെന്ന് ജമാഅത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിൻ പറഞ്ഞു. എന്നാൽ, ശാസ്ത്രീയ സർവേ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിൽ സർവ്വേയുമായി സഹകരിക്കുമെന്ന് സമിതി അറിയിച്ചു.
പള്ളിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ സർവേ എഎസ്ഐ നടത്തും. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) 2-3 ദിവസത്തിനുള്ളിൽ ഗ്യാൻവാപിയിലെത്തും. ജിപിആർ ഉപയോഗിച്ചുള്ള സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.