അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദർശനത്തിനു ശേഷം ഭൗതികദേഹം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ എത്തിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബ വീട്ടിലെത്തിച്ചു.
മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ (95) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിലായി അദ്ദേഹം മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1946ല്‍ സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴി പൊതുരംഗത്തേക്ക് പ്രവേശിച്ചു. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. മിസോറാമിലും ആന്‍ഡമാനിലും ഗവര്‍ണര്‍ പദവി വഹിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 നായിരുന്നു ജനനം.