തൃശൂർ: അബ്കാരി ചട്ടം ലംഘിച്ച് പതിനഞ്ചുകാരിക്ക് കള്ള് നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഈ മാസം 2ന് തമ്പാന്‍കടവ് കള്ളുഷാപ്പിലായിരുന്നു സംഭവം. ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. മദ്യപിച്ച പെൺകുട്ടിയും സുഹൃത്തും സ്നേഹതീരം ബീച്ചിൽ ലക്ക് കെട്ട് ഛർദിച്ച് അവശരായിരുന്നു. കടലിൽ അപകടത്തിൽ പെടുമെന്ന സ്ഥിതിയിൽ പ്രദേശത്തെ വീട്ടമ്മമാർ വിവരം പൊലീസിനെ അറിയിച്ചു. മാനേജർ ഷാപ്പിൽ വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നൽകിയെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു.
സംഭവത്തിൽ ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ് സുഹൃത്തിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്കും എക്സൈസ് നോട്ടീസ് നല്കി.
സംസ്ഥാനത്ത് അബ്കാരി ചട്ടം അനുസരിച്ച് കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണ്.