തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കെഎസ്ആർടിസി ഗ്രാമവണ്ടി നഷ്ടത്തിലാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഭാവിയിൽ ഏറ്റവും വിജയകരം ഗ്രാമവണ്ടിയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഗ്രാമ വണ്ടി സർവീസിന് സന്നദ്ധമാകണം. പൊതു ജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഡീസൽ സ്പോൺസർ ചെയ്യാം. ഉൾപ്രദേശങ്ങളിൽ സർവ്വീസ് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.