ബവ്റിജസ് ഔട്ട്‌ലെറ്റില്‍ മാത്രം വിറ്റിരുന്ന 180 മില്ലി ലീറ്റര്‍ ക്വാർട്ടർ മദ്യം ഇനി ബാറുകളിൽ നിന്നും ലഭിക്കും. ബാറുകൾക്ക് ഈ മദ്യം ആവശ്യാനുസരണം നൽകണമെന്നു കാണിച്ചു ബവ്റിജസ് കോർപറേഷൻ എം.ഡി സ്പർജൻ കുമാർ ഉത്തരവിറക്കി.
180 മില്ലി മദ്യം ബാറുകാർ എത്ര ആവശ്യപ്പെട്ടാലും നൽകണമെന്നാണ് പുതിയ ഉത്തരവിലൂടെ ബവ്റിജസ് കോർപറേഷൻ എം.ഡി വെയർഹൗസ് മാനേജർമാരെ അറിയിച്ചിട്ടുള്ളത്. ബാറുകൾക്ക് ക്വാർട്ടർ മദ്യം കൊടുക്കാത്തതു കാരണം വെയർഹൗസുകളിൽ മദ്യം കെട്ടി കിടക്കുകയാണെന്നാണ് ന്യായീകരണം.
ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ഒരു ലിറ്റർ, അര ലിറ്റർ മദ്യം വെയർഹൗസുകളിൽ നിന്നു വാങ്ങി പകർന്നു നൽകുകയാണ് ചെയ്തിരുന്നത്. പിന്നീട് കോവിഡ് നിയന്ത്രണങ്ങളിൽ ബാറുകൾ പൂട്ടിയശേഷം മദ്യം വിൽക്കുന്ന കൗണ്ടറുകൾ തുറന്നപ്പോൾ 375 മില്ലി മദ്യം കൂടി വിൽക്കാൻ അനുമതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് ക്വാർട്ടർ മദ്യവും ബാറുകൾക്ക് നൽകാനുള്ള ഉത്തരവ്.
ബെവ് ക്യൂ ആ പ് വഴി ടോക്കൺ ഭൂരിഭാഗവും ബാറുകളിലേക്ക് പോകുന്നത് വരുമാന നഷ്ടം ഉണ്ടാകുന്നെന്ന ആരോപണവുമായി ബെവ് കോയിലെ സംഘടനകൾ തന്നെ രംഗത്തുള്ളപ്പോഴാണ് ബാറുകാർക്ക് അനുകൂലമായ പുതിയ ഉത്തരവ്. സംസ്ഥാനത്തെ ഭൂരിഭാഗം ഔട്ട് ലൈറ്റുകളും പ്രവർത്തന നഷ്ടം നേരിടുകയാണ്.