മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്‌റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച, ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിൽ അപകീർത്തികരമായ പോസ്‌റ്റിട്ടതിനാണ് ഇയാൾ അറസ്‌റ്റിലായത്.
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറാണ് രാജേഷ് കുമാർ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് റവന്യൂ വകുപ്പ് ജീവനക്കാരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്റ്.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകുകയും ചെയ്‌തിട്ടുണ്ട്.