രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റിലും തുറക്കില്ല. ജിംനേഷ്യങ്ങളും യോഗ പരിശീലനകേന്ദ്രങ്ങളും അടുത്ത ബുധനാഴ്ച മുതല്‍ തുറക്കാം. രാത്രി യാത്രാനിരോധനവും നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് ത്രീ മാര്‍ഗരേഖയില്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അൺലോക് മൂന്നാംഘട്ട മാർഗ നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31വരെ അടഞ്ഞു കിടക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമല്ലെന്ന് രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും വിവിധ സംസ്ഥാനങ്ങളും അഭ്യർഥിച്ചിരുന്നു. മെട്രോ സർവീസുകളും രാജ്യാന്തര വിമാന സർവീസുകളുമുണ്ടാകില്ല. ട്രെയിൻ സർവീസ് സാധാരണ നിലയിലാകില്ല. ലോക്ഡൗണിന് ശേഷം പ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ സർവീസുകൾ തുടരും.
ആഭ്യന്തര വിമാന സർവീസുകൾ ഇനിയും നിയന്ത്രണങ്ങളോടെ മാത്രം. സിനിമ തിയറ്ററുകൾ, നീന്തൽക്കുളങ്ങൾ, ബാറുകൾ, ഹാളുകൾ, പാർക്കുകൾ എന്നിവ തുറക്കില്ല. ആളുകൾ വലിയ തോതിൽ ഒത്തുചേരുന്ന സമ്മേളനങ്ങൾ അനുവദിക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കർശന മാർഗനിർദേശങ്ങൾ പാലിച്ച് ജിമ്മുകളും യോഗാ പരിശീലന കേന്ദ്രങ്ങളും ഓഗസ്റ്റ് അഞ്ചു മുതൽ തുറക്കാം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടക്കും. പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതടക്കം ചടങ്ങുകൾക്ക് മാറ്റമില്ല. സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്ക് മാസ്കും സാമൂഹിക അകലവും നിർബന്ധം. കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകരെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ കഴിയുമെങ്കിൽ ആദരിക്കണം. രോഗമുക്തരായവരെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാം. രാജ്ഭവനുകളിലെ അറ്റ് ഹോം ഒത്തുചേരലുകളുടെ കാര്യത്തിൽ ഗവർണർമാർക്ക് തീരുമാനമെടുക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ അടച്ചിടൽ അടുത്ത മാസവും തുടരും.