പത്തനംതിട്ട: മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റ് മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനം. എ ഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് പ്രതികൾ സമ്മതിച്ചു. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിന് മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കാൻ പൊലീസ്, എക്സൈസ് എന്നീ വകുപ്പുകൾക്കും വിവരങ്ങൾ കൈമാറും. ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിൽ അഞ്ഞൂറ് രൂപയിൽ തീരുമായിരുന്നിടത്താണ് നിയമത്തെ കബളിപ്പിക്കാൻ ശ്രമിച്ച് വിനയായത്. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ രൂപമാറ്റം വരുത്തിയും സൈലൻസർ മാറ്റി വച്ചും കാതടപ്പിക്കുന്ന രീതിയിൽ ചീറിപ്പാഞ്ഞ നൂറോളം ബൈക്കുകളെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.