പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയല്‍ നടന്‍ ഗഷ്മീര്‍ മഹാജനി മകനാണ്.
എട്ട് മാസം മുന്‍പാണ് രവീന്ദ്ര മഹാജനി മുംബൈയില്‍ നിന്ന് പുന്നൈയിലേക്ക് താമസം മാറിയത്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. വെള്ളിയാഴ്ച മഹാജനിയുടെ ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. തലേഗാവ് പൊലീസെത്തി വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. മരിച്ചിട്ട് രണ്ടോ-മൂന്നോ ദിവസമായതായാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരത്തെ മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ദുനിയാ കാരി സലാം’ (1979), ‘മുംബൈ ചാ ഫൗസ്ദാർ’ (1984), ‘സൂഞ്ച്’ (1989), ‘കലത് നകലത്’ (1990), ‘ആറാം ഹറാം ആഹേ’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അദ്ദേഹം അഭിനയിച്ച ‘ലക്ഷ്മി ചി പാവലെ’ എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്.